‘ദുഷ്പ്രചരണങ്ങളാൽ നായരും എൻഎസ്എസും തളരില്ല; പിന്നിൽ അന്നും ഇന്നും വർഗീയ വാദിയെന്നുവിളിച്ച പാർട്ടി’: ദേശാഭിമാനി ലേഖനത്തിനെതിരെ സുകുമാരൻ നായർ

മന്നത്ത് പത്മനാഭനെ കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ വിമർശനവുമായി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത്. മന്നത്തിനെ അന്നും ഇന്നും വർഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടിയാണ് മന്നത്തിനെതിരായ പ്രചാരണത്തിനു പിന്നിലെന്നാണ് സുകുമാരൻ നായർ പറഞ്ഞത്.

സി പി എമ്മിന് നേരെയാണ് സുകുമാരൻ നായർ ഒളിയമ്പെയ്തത്. ദുഷ്പ്രചരണങ്ങളിൽ നായരും എൻ എസ് എസും തളരില്ലെന്നും ഏതറ്റം വരെ പോകാനും മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് ബാങ്കിന്റെ പേരിൽ സവർണ – അവർണ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്നത്ത് പത്മനാഭൻ ജീവിച്ചിരുന്നതിനാൽ നായർ സമുദായം രക്ഷപ്പെട്ടെന്നും സുകുമാരൻ നായർ, മന്നം സമാധി യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

മന്നത്ത് പത്മനാഭൻ വിമോചന സമരത്തിൽ പങ്കെടുത്തുത്തത് ജനാധിപത്യം സംരക്ഷിക്കാനെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. ‘അറിവിൽ ഊന്നിയ പരിഷ്‌കർത്താവ്’ എന്ന പേരിൽ ഡോ. കെ എസ് രവികുമാറിന്റെ ലേഖനം ദേശഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനത്തെ ചൂണ്ടിക്കാണിച്ചായിരുന്നു സുകുമാരൻ നായരുടെ പ്രഖ്യാപനം. ലേഖനത്തിൽ പിൽക്കാലത്ത് മന്നം സ്വീകരിച്ച ചില രാഷ്ട്രീയ നിലപാടുകളും വിമോചനസമരത്തിലെ നേതൃത്വവും അദ്ദേഹത്തിന്റെ നവോത്ഥാന നായകൻ എന്ന വ്യക്തിത്വത്തിൽ നിഴൽ വീഴ്‌ത്തുന്നവയായിരുന്നു എന്ന പരാമർശം ഉണ്ടായിരുന്നു. ഇതാണ് എൻഎസ്എസിനെ ചൊടിപ്പിച്ചത്.